Labels

9.17.2025

നേരും നുണയുമല്ലാത്ത 14 സുവിശേഷങ്ങൾ

 https://www.madhyamam.com/.../madhyamam-weekly-malayalam...

"നേരും നുണയുമല്ലാത്ത 14 സുവിശേഷങ്ങൾ "

 

1) അവനവനിൽത്തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു
അവനവനെത്തന്നെ അതിജീവിക്കുവാൻ .
കൂടുതൽ ദൈവമാകാനുള്ള ഒരവസരം
ആരാണ് വേണ്ടെന്ന് വയ്ക്കുക !
**
2) മുറിഞ്ഞും തൂർന്നു൦ ഒരാൾ
മരണങ്ങളെ വകഞ്ഞു നീന്തുമ്പോൾ
ജീവിതമേ ജീവിതമേ" എന്ന മീനുകളാണ്
അവനൊപ്പം അനുതാപപൂർവ്വം സഞ്ചരിക്കുന്നത് .
**
3) കണ്ട ആഴങ്ങളെക്കാള്
കാണാത്ത ആഴങ്ങളാണ് നമ്മെ
ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്,
ഇഴയുന്ന ആമകൾക്കെല്ലാം
നന്മ നന്മ എന്ന് ഒരാൾ പേരിട്ടു
മറിഞ്ഞ് മലരുമ്പോൾ അവയ്ക്കെല്ലാം
അവിശുദ്ധമായ എന്തോ രഹസ്യങ്ങളുണ്ടെന്ന് എനിക്കറിയാമായിരുന്നു.
**
4) നിശബ്ദതകളെല്ലാം നിഷ്കളങ്കമല്ലെന്ന്
നിങ്ങൾക്കുള്ളിലെ വളർത്തുമൃഗത്തിന്നറിയാം
നിറഞ്ഞിരിക്കുന്നതിൽ എല്ലാം
തികഞ്ഞിരിക്കുന്നുമില്ലെന്ന്
നിഴലുകൾ നീങ്ങുന്ന
നേരങ്ങൾ സാക്ഷി .
**
5) വിശ്വാസം മാത്രമല്ല വിവേകം കൂടിവേണം
വിശ്വവിഖ്യാതമായ ഈ ജീവിതത്തെ നേരിടുമ്പോൾ ,
വിലയേറിയതെല്ലാം കാഴ്ചവസ്തുക്കളാകുന്ന
ഒരു നൃത്തക്കാരനാണ്
സമയം !
**
6) അതിജീവിച്ച ഒന്ന്
നമ്മെ കൂടുതൽ ശക്തമാക്കുന്നുവെന്ന് പറയുന്നു
എങ്കിലും കശക്കിയെറിയപ്പെട്ട ഉരഗത്തെപ്പോലെ അത്
അവനെ ബാക്കിയാക്കുകകൂടി
ചെയ്യുന്നുണ്ടല്ലോ !
**
7) നാം ആഗ്രഹിക്കുന്ന കാര്യവും
നാം നേടുന്ന കാര്യവും രണ്ടാണ്
നമുക്കുള്ളിലൊ പുറത്തോ അതിന്റെ പൂർണ്ണത
നഷ്ടമാകുന്നു,
തലക്കുമുകളിലന്നേരം
നിലാവോ വെയിലോ എന്നൊരു രൂപകമാടുന്നു .
**
😎
സ്വർഗ്ഗത്തിലേയ്ക്ക് മാത്രം കണ്ണുംനട്ടിരിക്കുമ്പോള്
സ്വതന്ത്രമായവയെല്ലാം ഒരുവനെ അസ്വസ്ഥനാക്കുന്നു. .
അവനവനിൽ നിന്നഴിഞ്ഞു പോകാനാകാതെ
കെട്ടിയ കുറ്റിയിൽക്കറങ്ങുന്നു
അരുമയായ അവന്റെ സ്വാർഥത .
**
9)സത്യത്തിന് പൂമണമില്ല
മിസ്രഗന്ധമുള്ള സർപ്പത്തിന്റെ ഒരുടലാണ്
അത് ചുമന്നു നടക്കുന്നത് .
സദാചാരജീവിതത്തിൽ
ഭയത്തിന്റെയും വിശപ്പുകളുടെയും
തൊട്ടാപ്പൊട്ടലുകൾകൊണ്ട്
മനുഷ്യനെയത് മേയ്ച്ചുനടക്കുന്നു .
**
10) അവനവനെ
എത്ര പുതുക്കിയാലും
പഴയൊരു നമ്മൾ
ഉള്ളിന്റെയുള്ളിൽ
ഒളിച്ചു പാർക്കുക തന്നെ ചെയ്യും .
**
11) നിന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നവൻ
നിന്നെ ദുർബലനാക്കുകകൂടിയാണ് ചെയ്യുന്നത് .
അതിന്റെ കടിഞ്ഞാണിൽ പായുന്ന
കണ്ണുകെട്ടിയ കുതിരയാവാതിരിക്കുക എന്നതാണ്
നമുക്ക് നമ്മോടു ചെയ്യാവുന്ന ഒരു നീതി.
**
12) നമ്മെ നയിക്കുന്നത് ഏറെയും അശാന്തികളാണ്
താളംതെറ്റിയ കാറ്റ്പോലെ
അത് ഒരുവന്റെ പകലുകളേയും രാത്രികളെയും
തലകീഴായവ മറിച്ച് കളയുന്നു .
**
13) നമ്മുടെയുള്ളിൽപ്പെട്ടുപോയ ഏകാന്തതയോടും
നിശബ്ദതയോടും മത്സരിക്കരുത്
മരിച്ചവരായിരിക്കുക എന്നത് ജീവിച്ചിരിക്കുന്നതിനെക്കാൾ എളുപ്പമാണെന്ന പ്രലോഭനത്തെ
അതിജീവിക്കുകതന്നെ വേണം .
**
14 ) ഏറെ ഒന്നുമില്ലന്നെ ,
ജീവിതത്തെ ജയിക്കുവാന് അതിനോടുതന്നെ യുദ്ധംചെയ്യേണ്ടിയിരിക്കുന്നു .
കൂടുതൽ ദൈവമാകാനുള്ള ഒരവസരം
ആരാണ് വേണ്ടെന്ന് വയ്ക്കുക !
*_________________*



 

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "