Labels

6.23.2020

ദൈവകാര്യം


https://navamalayali.com/2020/06/14/poem-sony-dith/?fbclid=IwAR0iaD40q4_qQvgqUV3MES7-77fGkuGzlD5DgkmOMBRr7FzpKYR7y3geeKY

ദൈവകാര്യം 
____________________
ആകാശം  വെളിച്ചം കൊണ്ട് ധ്യാനിക്കുമ്പോഴും 
അതിന്‍റെ പുതുപൂമണങ്ങളോടൊപ്പം 
ഇന്നീ രാവിനെ വാസനിക്കുമ്പോഴും 
ഒരേകാന്ത പുല്‍ക്കൊടിയുടെ തുമ്പിലേന്തിയ
മഞ്ഞുകണം പോലെ 
ലോകം  മുഴുവനും ശാന്തമായിരുന്നു .

പേരിടാത്ത 
ഒരു കാറ്റുകൊണ്ട്‌ അതില്‍ത്തൊട്ട് ഏതോ 
ദൈവം ചോദിക്കുന്നു 
നിന്‍റെ ഭൂമി എവിടെപ്പോയ് ,
നീ  കണ്ട ശാന്തത തൂവി മറഞ്ഞുവോ?എന്ന് 

ഞാന്‍ 
രണ്ടുകയ്യിലും 
കനമുള്ള നക്ഷത്രങ്ങള്‍ ഏന്തിയ ഒരു 
കുട്ടിയെന്നപോലെ തികച്ചും 
നിശബ്ദനും നിസ്സഹായനുമായി നിന്നു ,
ഈ  ലോകം 
ദൈവത്തിന്‍റെ വലതുകാലില്‍ നിന്നും 
ഒരു  ചിലങ്കമണി പോലെ 
എവിടെയോ ഉതിര്‍ന്നുപോയി എന്ന് 
അപ്പോള്‍  ഞാന്‍ കരുതുന്നു .
എനിക്ക് ലോകത്തോടും ആ  ദൈവത്തോടും 
സ്നേഹം തോന്നി .

എനിക്കെതിരെ 
ഒരു കുട്ടനിറയെ കാറ്റുമായി 
ഒരു പെണ്‍കുട്ടി 
സൂക്ഷ്മതയോടെ നടന്നു പോകുന്നു 
അവളുടെ കണ്ണുകളില്‍ 
എന്‍റെ കയ്യിലെ  നക്ഷത്രങ്ങള്‍ ചുവന്നും  
തെളിഞ്ഞും കാണുന്നു .

ആ  പഴയ സായിപ്പെന്നപോലെ 
ഞാന്‍  ചോദിച്ചൂ ,,,,,,,

"ജാനകീ,ജാനകീ നിന്‍റെ കുട്ടയിലെന്താണ് ? "
"ഓ ,അതെന്‍റെ ദൈവമാണ് 
ദൈവം വഴി നടത്തുന്നു എന്ന് 
ഞങ്ങളുടെ പുരോഹിതന്‍ പറയുന്നു 
ഞാന്‍  എന്‍റെ ദൈവത്തെയും ചുമന്ന്‍ 
എന്‍റെ വഴിയെ പോകുകയാണ് "

ഞാനവളുടെ ഭാരത്തെ ഓര്‍ത്ത് 
അതിലേയ്ക്കൊന്ന്‍ എത്തിനോക്കി 
ഒരുകാല്‍ അടര്‍ന്നുപോയ ഒരു 
പുല്‍ച്ചാടിയെ അല്ലാതെ 
മറ്റൊന്നും കണ്ടില്ല 
ഞാനത് അവളോട്‌ പറഞ്ഞതുമില്ല ,
പുല്‍ച്ചാടിയും 
എന്നെപ്പോലെ 
ആരുടെയോ  ദൈവമായിരിക്കണം !
.
.
കുരുത്തംകെട്ട  ഒരുണര്‍ച്ച  
വാവലുകണക്കെ തലകീഴായ്  
എന്നെയും കൊണ്ടപ്പോള്‍ ഊളിപ്പറന്നു .

ചിലപ്പോള്‍ 
നമ്മുടെ ശൂന്യതയുടെ നിറവില്‍ നിന്നും 
മറ്റുചിലപ്പോള്‍ 
പൂജ്യജീവിതത്തിലെ മഹാശൂന്യതയില്‍ നിന്നും 
നാം  എത്രയെത്ര  ദൈവങ്ങളെ പുതുതായ്  
പണിഞ്ഞു നോക്കിയിരിക്കുന്നു ,
കാണിക്കയിട്ട് ഉടല്‍വളച്ച് 
കാലങ്ങളെത്ര കാത്തുനിന്നിരിക്കുന്നു 

"പ്രാര്‍ത്ഥന " എന്നു പേരിട്ട 
പിറുപിറുപ്പുകളും കൊണ്ട് 
എത്ര  നിമിഷങ്ങളെ നമ്മളിങ്ങനെ 
ചൂണ്ടയില്‍ കൊരുത്ത് കണ്ണ്നനച്ച് 
നോക്കിയിരുന്നിരിക്കുന്നു ,
അങ്ങിനങ്ങിനെ 
അടുപ്പിലെ തീയെത്ര കെട്ടുപോയിരിക്കുന്നു,
നമ്മുടെ  വിശപ്പെത്ര മയങ്ങിപ്പോയിരിക്കുന്നു .

കാണിക്കവഞ്ചി മറച്ച മഹാകവാടങ്ങളില്‍ 
അവനവനെച്ചുമന്ന്‍ ക്ഷീണിച്ചവരുടെ  
എത്രയോ അടയാളങ്ങളിലൂടെ നമ്മളും 
നടന്നു തീര്‍ന്നിരിക്കുന്നു ,
ദൈവക്കടവുകളോരോന്നും  നീന്തിത്തളര്‍ന്നവരുടെ 
ഉപ്പുവറ്റാത്ത കാല്‍ചിഹ്നങ്ങള്‍ക്കു മീതെ 
നമ്മുടെ ഭാരവുമെത്രയോ അമര്‍ന്നു പോയിരിക്കുന്നു .

ദൈവമേ ദൈവമേ ,
എനിക്കും നിനക്കും തമ്മിലെന്തെന്ന ചോദ്യങ്ങള്‍
നിത്യവും നിവര്‍ത്തിക്കുടയുന്ന നിസ്സഹായനല്ലാതെ
ആരാണ് നീ !

ഇത്രയും ദൈവദോഷങ്ങള്‍ 
മനസ്സുകൊണ്ട്  തൂക്കിനോക്കി 
ഒറ്റനിമിഷത്തില്‍ 
ഞാന്‍ എന്നിലേയ്ക്ക് ഒന്നുകൂടി  
തിരികെയെത്തി .

ദൈവങ്ങളെ വില്‍ക്കുന്ന തെരുവുകളിലൂടെ 
ഒഴിഞ്ഞും  നിറഞ്ഞും വെട്ടവും ഇരുട്ടും 
അതിന്‍റെ ആദിമ  ധര്‍മ്മം അപ്പോഴും  
തുടരുന്നുണ്ടായിരുന്നു .

"ഓരോ പകലുകള് അസ്തമിക്കുമ്പോഴും
ദേവാലയയമണികള് മുഴങ്ങുന്നു 
ഒരു മനുഷ്യനസ്തമിക്കുമ്പോള് 
അവന്‍റെ  ദൈവവും അവനും 
ഒരേ കടലില് താഴ്ന്നു പോകുന്ന 
ഇരട്ടകളാകുന്നതത്രേ ഈ മനുഷ്യലോകം  ! "
ഏതോ ബുദ്ധവൃത്തത്തില്‍ നിന്നുമപ്പോള്‍ 
ഒരശരീരി മുഴങ്ങിക്കൊണ്ടിരുന്നു .

 അവള്‍പോയ വഴിയും നോക്കിനിന്ന്
തീര്ന്നുപോയപ്പോള്‍ 
എന്‍റെ ഉറക്കം എന്നെ സന്ദര്‍ശിച്ചു 
ഞാന്‍  അതുമായുള്ള ഉടമ്പടി 
എന്നത്തെയുംപോലെ പൂര്‍ത്തിയാക്കി
ഉറങ്ങുന്നൊരു ദൈവമായി അന്നും  
അതിലേയ്ക്ക് 
നിവര്‍ര്‍ര്‍ന്നു കിടന്നു .
____________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "