Labels

6.29.2021

പേരില്ലാത്തവൾ

 


പേരില്ലാത്തവൾ
പേരില്ലാത്തവൾ
_____________________
കാട്ടു മുന്തിരിവള്ളികൾ തളിർക്കുമീ 
കരിമ്പാറയിടുക്കുകൾ താണ്ടി
മഞ്ചാടിമുക്കുത്തി തിളങ്ങുന്ന 
നാസികാ-ത്തുമ്പു വിയർത്തവൾ 
കാടുതീണ്ടി, ചുവപ്പൻ സന്ധ്യതീണ്ടി 
തുള്ളിക്കുലുങ്ങി 
പൊട്ടിച്ചിരി തെറുത്ത് തെറുത്ത്
നടന്നുപോകുന്നു.

കാക്കോത്തിയല്ല,കല്ലുമാലയില്ല
കരിമ്പനയിലുറങ്ങുന്നവളുമല്ല
വെളുത്ത ചേലയില്ല .
കാട്ടു ദൈവക്കുരുതിക്കുവച്ച 
കറുത്ത പൂവൻ്റെ ചെമന്ന പൂവിൽത്തൊട്ട് 
ഒരു കുടന്ന കരുണയും സങ്കടവും,നേദിച്ച് 
കടന്നു പോകുന്നവൾ.

നേരറിയുന്നവരാരുമില്ല
നേരമറിയുന്നവരേതുമില്ല
നീണ്ട നീണ്ട വഴികളിൽ
നീളമുള്ള നിഴലുകൾ 
നിവർത്തിയും ചുരുട്ടിയും
നിന്ന നില്പ്പിൽ വേരുകൾ
നുറുമ്പിച്ചു തീരുന്ന ജാതികളെന്ന് പാടുന്നവൾ.

മാക്കാച്ചിക്കാടകൾ 
മൂളിയിരിക്കുന്ന നേരങ്ങൾ
മുട്ടോളം വളഞ്ഞിട്ട്  
മുറുക്കിത്തരിച്ച വായിലേയ്ക്കവൾ
തേക്കിലക്കുമ്പിളിൽ
തേവിക്കുടിക്കുന്നു കാട്ടുചോല.

കരിയിലകളനക്കി 
കട്ടുറുമ്പുകളെയുണർത്തി
കരിനൊച്ചിക്കമ്പൊടിച്ച് വീശി
കാലിലെ കറുത്ത ചരടിലെ ഇരട്ട മണികളിളക്കി 
കാറ്റുകീറിയവൾ പോകുന്നു.

കൂട്ടിനാരുമില്ല
മുടിയഴിച്ചുലച്ച് 
മറുവാക്ക് കാക്കാതെ
അവനവനോട് മിണ്ടിമിണ്ടി
ഞാവൽച്ചവർപ്പ് നുണഞ്ഞ് നീലിച്ച്
ഒരുച്ചയുടുച്ചിയും കടന്നുപോകുന്നവൾ.

യാഗാശ്വമില്ല രാജധാനിയുമില്ല
മനുഷ്യമണമുള്ള ഇടങ്ങളുമില്ല
മണ്ണുതൊട്ട് മനസ്സുതൊട്ട് 
മറുകരകാണാത്തൊരു മഴയത്ത്
മാഞ്ചോട്ടിലെ പാതിമഞ്ഞ 
മാവിലകൾ ഞെരടി
മണത്തവൾ നടന്നു പോകുന്നു.

കടലിളകുന്നതവൾ കണ്ടിട്ടില്ല
പൊന്നശോകപ്പൂക്കൾക്കുമീതെ
വിലാസിനി ശലഭങ്ങൾ ചിറകിളക്കിയിരുന്നു
മധുമോന്തുന്നതും കണ്ട്മൂളി-
ക്കടന്നു പോകുന്നു.

പുല്ലരിയുമ്പോഴും
പൂപറിക്കുമ്പോഴും
പൂജക്കെടുക്കാത്ത 
പാട്ടുകൊണ്ടവൾ 
തേവനെ പുതപ്പിക്കുന്നു.

കണ്ണുകാണാത്ത മുത്തീ,
നിൻ്റെ കയ്യിലെ തുലാസ്സിലെത്ര
സങ്കടങ്ങൾ കഴുവേറിയാടുന്നു
ഇരട്ടക്കുഞ്ഞുങ്ങളുറങ്ങും പോലെന്നവൾ 
പിന്നെയും പാടുന്നു.

വരമ്പത്ത് 
കൂലി കൊടുക്കുന്ന കാറ്റേ 
കഴുമരമേ 
കറുത്ത രാത്രിയും 
കനച്ചുതൂകുമ്പോൾ 
കാലാളുകൾക്കു നടുവിൽ
സ്വന്തം ചിതയെരിയുന്നൊരു
ചൂടിൽ തലയോട്ടി പൊട്ടുന്ന
ശബ്ദവും കടന്നവൾ പോകുന്നു.
____________________



ആരോ ഒരാള്‍ തനിയെ മിണ്ടുന്നു

 ആരോ ഒരാള് തനിയെ മിണ്ടുന്നു

____________________________________
ഇലകള് ഊര്ന്നു വീഴും ശബ്ദം
ജീവന് ഉരുവാകും നേരങ്ങളിലെ
നനുത്ത അനക്കം പോലത്
വായുവിനെ തൊടുന്നു .
നീലയരളി പൂത്തപോലുള്ള
ആകാശത്തിനു കീഴെ
വെളിച്ചത്തെയും വെള്ളത്തെയും
പ്രേമിക്കുന്ന ഒരാളായി
ഞാന് ലോകത്തിലേയ്ക്കുണര്ന്നു ,
എന്റെയാര്ദ്രമാം
നിഴലിലൂന്നി ഞാന് നടന്നു
ഇരുളും വെട്ടവും വന്ന് മാറിമാറി
പല്ലക്കിലെന്നപോലെ എന്നെ
ചുമന്നു പോകുന്നു .
ഊതനിറമാര്ന്ന പൂക്കള്ക്കുമെലെ
ഏതോ ചുവന്ന പക്ഷിയുടെ
ഉള്ത്തൂവല്
പതാകപോലേന്തി
തേനുറുമ്പുകള്
അതിവേഗം സഞ്ചരിക്കുന്നു
അവരുടെ വഴികളില്
കുന്നുകള് ഉറവകള്
ഇരുണ്ട ഇലയടിച്ചതുപ്പുകള്
കിളിര്ത്തു പൊന്തുന്ന നാമ്പുകള്
പട്ടുപോയ പലതുകള് .
ഞാനോ ,എത്ര നിവര്ത്തിയിട്ടും
ചുരുണ്ടുപോകുന്ന
ഒരേകാന്തതയുടെ ഉള്ളില്
പെട്ടുപോകുന്നു .
ദൈവമോ എന്നെ
ഒരു മരുഭൂമിയില് നട്ടു ,
നിശബ്ദതകളെല്ലാം കൂട്ടിയുരഞ്ഞ്
അതിന്റെ മൂര്ച്ചകളില് പെട്ട്
മരിച്ചു പോകുമോ എന്ന ചിന്ത
ഹൃദയത്തിനു മുകളില് വട്ടമിട്ടു പറന്നു .
തെളിഞ്ഞതും നേര്ത്തതുമായ ജലം പോലെ
ഒരു തടാകത്തിന്റെ ഓര്മ്മയെന്നില്
വറ്റാതെ കിടന്നു .
ഒരു പുരാതന ഭാഷയ്ക്കുള്ളില് വസിക്കുന്ന
ഭീമന് പുഴുവായിരുന്നു എന്റെ ഘടികാരം
എപ്പോഴും വിശന്നുകൊണ്ടിരിക്കുന്ന ഒന്ന് ,
പകലോ രാവോ ജീവനോ എന്നില്ലാതെ അത്
സദാ ഭക്ഷിച്ചുകൊണ്ടിരുന്നു .
കാറ്റനങ്ങാത്ത ഒരു കടുത്ത പുലരിയില്
വികാരങ്ങളെല്ലാം
കൊഴിഞ്ഞു തീര്ന്നിരിക്കുന്നു എന്ന്
ആരോ എന്നില് നിന്നും
കനമില്ലാത്തവനായി ഇറങ്ങിവന്നു !
ഹാ ! എത്രയത്ഭുതം
ഞാനിപ്പോള്
പൂക്കളെയും പുല്ലുകളേയും
പുഴകളെയും മലകളെയും
മഴച്ചൂരിനെയും നിലാവിനെയും
അവയുടെയെല്ലാം നിഴലുകളെയും
ആരാധിക്കുന്ന ഒരുവനായി-
ത്തീര്ന്നിരിക്കുന്നു !
മൊരിവുണങ്ങിയ
വേരുകളിലും ചില്ലകളിലും
ശലഭങ്ങള് നിറഞ്ഞ ഒരു വൃക്ഷം പോലെ
ഭൂമിക്കു നടുവില് അതിന്റെയാ
പെരുവിരലൂന്നി നില്ക്കുന്നു !

_______________________________

ഒരു ദേശത്തിനുള്ള അനുശോചനം


സ്വരം ____ ഷിഹാബ് Shihab 
_________________________________
                                                  ഒരു ദേശത്തിനുള്ള അനുശോചനം

________________________
ജനതയെ
ആടുകളെന്നപ്പോലെ പെരുവഴികളിൽ
ആട്ടിത്തെളിക്കുന്ന കള്ളഇടയനുള്ള ആ
ദേശത്തെയോർത്ത് സഹതപിക്കൂ

വിവേകികളുടെ വാക്കുകള്ക്ക്
താഴിയിട്ട്
ഒറ്റബുദ്ധികളുടെ വേട്ടകൾക്ക്
ആകാശാതിർത്തികൾ വരെയും
തുറന്നു കൊടുത്തിരിക്കുന്ന
പെരുംനുണയരായ അധികാരികളുള്ള
ദേശത്തെയോർത്ത് സഹതപിക്കൂ

കീഴടക്കിയോന്റെ ഭിക്ഷകളെ
വാഴ്ത്തുപാടുവാനല്ലാതെ
തെമ്മാടിക്കൂട്ടങ്ങൾക്ക്
ആർപ്പുവിളിക്കാനല്ലാതെ
ഒച്ചവിഴുങ്ങിയിരിക്കുന്ന ദേശമേ ,
ലോകത്തെയപ്പാടെ ഞെരിക്കുവാ-
നൂക്കോടെ ഉന്നം നോക്കിയിരിക്കുന്ന ദേശമേ
സഹതപ്പിക്കുന്നൂ നിന്നെയോർത്ത് .

സഹതപ്പിക്കുന്നു
അവനവൻ സ്വാർഥ ഭാഷ ,സംസ്കാരം
അതിന്നുമീതെയൊന്നുമില്ലെന്ന്
അടയിരിക്കുന്ന ദേശത്തോട് .

സഹതപ്പിക്കുന്നു ദേശമേ ,
നിന്നിൽ ,
കാശിനായുള്ള ആർത്തിമാത്രം
വമിക്കുന്ന
പിണ്ഡങ്ങൾ
മൂക്കോളം തിന്നിട്ട്
മുക്രയിട്ടുറങ്ങുന്നവർ .

അവനവനെ കാർന്നുതിന്നുവയെ വളർത്തുന്ന
അവനവൻ സ്വാതന്ത്ര്യങ്ങൾക്കു ബലിയിടുന്ന
ദേശമേ
അതിന്റെ ജനതയേ
നിനക്കനുശോചനം
എന്റെ രാജ്യമേ ,
ചങ്ങലകളിട്ട
മധുരമനോജ്ഞ സ്വാതന്ത്ര്യമേ
നിനക്കായ്
നിറഞ്ഞ കണ്ണുകളാലഞ്ജലി .
____________________
അമേരിക്കൻ കവി ലോറന്സ് ഫെർലിഗെറ്റിയുടെ Pity the Nation എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ.(Sony Dith)
* Pity the Nation*

Pity the nation whose people are sheep
And whose shepherds mislead them
Pity the nation whose leaders are liars
Whose sages are silenced
And whose bigots haunt the airwaves
Pity the nation that raises not its voice
Except to praise conquerers
And acclaim the bully as hero
And aims to rule the world
With force and by torture
Pity the nation that knows
No other language but its own
And no other culture but its own
Pity the nation whose breath is money
And sleeps the sleep of the too well fed
Pity the nation oh pity the people
who allow their rights to erode
and their freedoms to be washed away
My country, tears of thee
Sweet land of liberty“







ജീവിതത്തിന്‍റെ ആത്മഭാഷണങ്ങള്‍

 ജീവിതത്തിന്റെ ആത്മഭാഷണങ്ങള്

____________________________
ഒരു ഗര്ഭപാത്രം
ജീവിതത്തിലേയ്ക്ക് എന്നപോലെ നമ്മെ
മരണത്തിലേയ്ക്ക് പ്രസവിച്ചിരിക്കുന്നു .
നോക്കൂ ഉദയകിരണങ്ങള് നമുക്കുമേല്
ശാന്തമായി അതിന്റെ ഉടല് പതിപ്പിക്കുന്നു .
ഉച്ചകളില് അത് തീവ്രമായി
വെളിച്ചത്തിന്റെ ഗാനം ആലപിക്കുന്നു
പിന്നെയും നാം
നിഴലുകള് കൊണ്ട് ഞൊറിയിട്ട
സായന്തനങ്ങളും കടന്ന് പോകുന്നു .
നമ്മുടെ മുറികളില്
വെളിച്ചം ഇരുട്ട് സമ്പത്ത്എന്നതൊന്നുമല്ല
നിറഞ്ഞിരിക്കുന്നത്‌
നമ്മുടെ എകാന്തതകളും
നാം ഒഴിഞ്ഞു പോകുമ്പോള് ഉള്ള
ശൂന്യതകളും തന്നെയായിരിക്കണം .
വിശക്കുന്ന ഒരു ജീവിയായിരുന്നു മനുഷ്യന്
ആഹാരത്തെയും ആശകളെയും ആര്ത്തിയേയും
വിശന്നു വിശന്ന്
അവനെത്തന്നെ ഭക്ഷിച്ച ഒരു കാലത്തില്
ഭൂമിയില് ദഹിച്ചുപോകുന്ന ഒന്ന് .
മുന്തിരിപ്പടര്പ്പുകള് പയര്പ്പൂവുകള്
ചോളക്കതിരുകള് കരിമ്പിന് തളിര്പ്പുകള്
കടന്നെത്തിയ തേനീച്ചച്ചിറകുകളില്
കാലം ഒരു നുള്ള്പൂമ്പൊടിയായി പറ്റിയിരുന്നു .
ചിരിയോ ചിന്തയോ എന്ന് നാം ഒരിക്കല് പോലും
ഓര്ത്തു നോക്കാത്ത ഒരു ഭാവമായിരുന്നു
ഓരോ ചിറകുകളുടെയും ഭാഷ .
മനുഷ്യന്
അതിന്റെ മധുരത്തെമാത്രം
പിഴിഞ്ഞും അളന്നുമെടുത്തു തൃപ്തനായി.
തുരുമ്പെടുക്കാത്ത
രണ്ടു കാര്യങ്ങളുണ്ട് ഭൂമിയില്
വെളിച്ചവും അതിന്റെ വഴികളും !
എന്നാല് ഇരുട്ട് കനക്കുമ്പോള്
ഉള്ളതും കെടുത്തി
ഉറക്കം തൂങ്ങുവാന് മാത്രം നമ്മള്
മനപ്പാഠം പഠിച്ചു വച്ചിരിക്കുന്നു .
ജപമാലകളോ മന്ത്രഭാഷകളോ
ജീവിതത്തെ വീണ്ടും കുടഞ്ഞു നിവര്ത്തിയില്ല
ജപിച്ചവരാരും അത് കണ്ടെത്തുന്നതില്
തിടുക്കമില്ലാതെ അവരെത്തന്നെ കടന്നുപോയി.
കനിവ് ഇറ്റുവീഴുന്ന ഹൃദയം പേറിയവനോ
എന്നും അതില്ത്തന്നെ ബന്ധനസ്ഥനായിരുന്നു .
കൊമ്പുലയുന്ന മരത്തില് കിളിക്കൂട്‌ ഉണ്ടല്ലോ
മഴ കനക്കുമ്പോള്
ഉറുമ്പുകള് ചിതറിപ്പോകുമല്ലോ എന്നുള്ള
സങ്കടങ്ങളെ വരി നിറുത്തി അവന്
നെടുവീര്പ്പുകളില്
തുരുമ്പിച്ചു കൊണ്ടേയിരിക്കുന്നു .
എന്നും
വേദനയുടെ മര്മ്മരമാണ്
ജീവന്റെ മുറിവുകളില് ഉണര്ന്നിരിക്കുന്നത് ,
സന്തോഷം അതില്
വസന്തകാലത്ത് വന്നുപോകുന്ന
പൂക്കളെപ്പോലെയാണ് .
മീന്മുള്ളുകള് അവശേഷിച്ച ജലഭൂമികള്
മൃഗങ്ങളുടെ ഒറ്റയായ അസ്ഥികൂടങ്ങള്
നോക്കെത്താ ദൂരത്തോളം വെയില്
ഒറ്റയ്ക്കിരുന്നു സങ്കടം ഉണക്കുന്ന മനുഷ്യര്
കഴുകന് പറക്കലുകള് ബാക്കിയാകുന്ന ഇടങ്ങള്
ഇവ ഒന്നൊന്നായ് കണ്ടു തുടങ്ങുമ്പോള്
നിന്റെ പ്രതീക്ഷയുടെ
അവസാനത്തെ വിത്തെടുത്തു
പാലായനം തുടരേണ്ടിയിരിക്കുന്നു .
ജനനത്തിനും മരണത്തിനും ഇടയില്
കാലമൊരു തൂക്കുപാലം കണക്കെ
നമ്മുടെ ജീവിതങ്ങളുടെ കാലടികളെ
എത്രദൂരം തോളേറ്റിക്കടത്തുമെന്ന്
ഒരു കോഴിപോലും കൂവിയുണര്ത്താത്ത
ഇടങ്ങളിലൂടെ ഊര്ന്നുപോയവര്
ഓരോ വളവിലും
അടയാളമുണ്ട് !
________________@Pachakkuthira