Labels

5.11.2020

ഒന്നുമില്ല വസന്തം പനിനീർച്ചെടികളിൽ നിശബ്ദമായ് നിറയുന്നു!


പുൽത്തണുപ്പിൽ
മഞ്ഞശലഭങ്ങൾ
മങ്ങിയ രണ്ടിലകൾ !
------
കമ്പുകളുലയുമ്പോൾ
പൂക്കളുതിരുന്നു,
കരയിലും നദിയിലും
----
തിടുക്കത്തിൽ ഒരു
കാറ്റുവീശുന്നു
രണ്ടു കുരുവികൾ പറന്നു പോകുന്നു.
------
മഞ്ഞുവീണ വഴിയിൽ
തെളിയുന്നു ,ഒഴിഞ്ഞ പൂക്കൂടയും
വൃദ്ധയും മാത്രം.
-----
ഒന്നുമില്ല
വസന്തം പനിനീർച്ചെടികളിൽ
നിശബ്ദമായ് നിറയുന്നു.
-----
ഉണരുമ്പോൾ
ജലമില്ല സ്വപ്നവുമില്ല
ചില്ലുകൂട്ടിൽ ഒരു മീൻതുടിക്കുന്നു.
----
ഓറഞ്ചു പൂക്കൾ വിടരുമ്പോൾ
തേനീച്ചകൾക്കും വണ്ടുകൾക്കും
നേരംതികയുന്നില്ല.
-----
പഴക്കൂടകൾക്കരികിൽ
അതേ ഗന്ധം
അവൾക്കും !

_____________
ചോളവിത്തു വിതയ്ക്കുമ്പോൾ
തുള്ളിച്ചാടുന്നു
കുഞ്ഞുങ്ങൾ.
----
ഒരു മരത്തിന്നപ്പുറമിപ്പുറം
നിഴലും വെളിച്ചവും
ഇടകലരാതെ
-------
ഇല കൊഴിയുന്നു
ചില്ലകൾ തെളിയുന്നു
വെളുക്കുന്നു ,വഴികൾ.
-----
തീവണ്ടി പായുമ്പോൾ
ഇളകും വെള്ളം
കാഴ്ചകൾ
----
ശലഭങ്ങൾ, കുരുവികൾ
വസന്തകാലത്തിൻ്റെ
വിളംബരങ്ങൾ
----
പൂമരം നിറയവേ
കിളിയൊച്ചകൾ
കൂടുന്നു.
------
തിനതിന്നും കിളി
പറന്നകലുന്നു
തിനയാടുന്നു മെല്ലെ.
-----
അരുവിയൊഴുകുന്നു
പൂക്കളൊഴുകുന്നു
രാത്രിയിൽ നിറമറിയുന്നില്ല.
-----
ചിറകനക്കം ,ഇലയനക്കം
പ്രണയിക്കുന്ന
പക്ഷികൾ.
----
വെള്ളരികൾ
വിളയുന്ന മണം
വേനൽക്കാറ്റിൽ.
________________
വിളവെടുക്കവേ
ഉരുളക്കിഴങ്ങുകളെല്ലാം
ഉറങ്ങുന്ന കുഞ്ഞുങ്ങൾ
---
ജനാല തുറന്നാൽ
ചതുരത്തിൽ നിറയുന്നു
ചെറിപ്പൂക്കൾ.
-----
പാതിരാവിൽ
മഞ്ഞുകാലത്തിനു മീതെ
മങ്ങിയ ചന്ദ്രൻ.
-----
ശരത്കാല സായാഹ്നം
കാപ്പിക്കൊപ്പം
പഴയ കവിതയുമായ് അയാൾ
----
റൊട്ടിയിൽ വെണ്ണപുരട്ടവേ
വാതിൽ മണിശബ്ദം
കാത്തിരുന്ന ,ആ ഒരാൾ.
----
ചിന്തിച്ചിരിക്കുന്നു
വൃദ്ധനും പൂച്ചയും
ഒരേ ചന്ദ്രനു കീഴെ
----
പൂവുകളില്ല പുഴയുമില്ല
പുര നിറയെ
പഴകിയ നിശബ്ദത .
-----
വേനൽരാവിൽ
കണിക്കൊന്നക്കുച്ചിയിൽ
പൂർണ്ണചന്ദ്രൻ
---
നിദ്രതീണ്ടാത്ത രാപ്പാതിയിൽ
ലില്ലിപ്പൂക്കൾ
വിടരുന്നതറിയുന്നു
---
നിഴലില്ലാത്ത കാറ്റ്
നിറമില്ലാത്ത നീർച്ചോല
നിറയുന്നില്ല വെട്ടം,ഈ കാട്ടിൽ.
---
പൂമരുതിൻ
പൂ കൊഴിയുമ്പോൾ
വഴികൾക്കെല്ലാം ഒരേ നിറം
---
ചെണ്ടുമല്ലിപ്പാടം വകഞ്ഞു പോകവേ
അന്തിച്ചുവപ്പിലെത്തുന്നു
യാത്രികൻ.

_____________
പേരക്കിടാവ്
മഞ്ഞിലെക്കിറങ്ങവേ
മുഖം ചുവന്ന്‍
_____________
അവന്‍ കൈപിടിക്കെ
പിന്നിലാകുന്നു ,
വേലിപ്പരത്തി
______________
കുരുവിയൊച്ച
കാലടര്‍ന്ന പ്രാണി
പുല്‍മറവില്‍
------------------------
മഴ തൂളുമ്പോള്‍
നാട്ടുമാവിന്‍ ചുവട്ടില്‍
നഖമടര്‍ന്ന കുട്ടി
----------------------
അകിട് തൊടുമ്പോള്‍
കുഞ്ഞിനെത്തിരയുന്നു
പുള്ളിപ്പൂവാലി
_______________
വേനലുച്ചയില്‍
ഉറുമ്പുകള്‍ ചുമക്കുന്നു
ഒരൊച്ചിന്‍റെ ജഡം
------------------------
കവിളില്‍ ഉച്ചച്ചൂട്
കരുവാളിച്ചും വിശന്നും
കുടക്കീഴിലവള്‍
-------------------
കുഞ്ഞുങ്ങളുടെ കണ്ണുകള്‍ നിറയെ
ചെറിപ്പൂക്കള്‍ നിഴലിക്കുന്നു
വസന്തോത്സവം !
-------------
നിശബ്ദമായ് നിലാവ്
ബുദ്ധനു മീതെ
പൂക്കള്‍ക്ക് മീതെ

________________
മഴയൊഴുകിയ വഴിയിൽ
സമൃദ്ധമായ്‌ നിറയുന്നു
വെയിൽ .
______________
വസന്തത്തിന് മുൻപേ
കുരുവിക്കൂട്ടിൽ
കുഞ്ഞുങ്ങളുടെ അനക്കം .
______________
നെയ്തലാമ്പലുകളാടുന്നു
കൊയ്ത്തുകാർ
പാടുന്ന ഉച്ച .
______________
ചാമ്പമരം തളിർക്കുന്ന കാലത്ത്
വളപ്പൊട്ടുകൾ കളിക്കുന്നു
കുട്ടി .
_______________
പായൽ വകയുമ്പോൾ
വരാൽക്കുഞ്ഞുങ്ങൾ
ചിതറുന്നു .
_________________


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "