Labels

2.16.2020

ഉറക്കങ്ങളിലെ കിളിവാതിലുകള്‍

ഉറക്കങ്ങളിലെ കിളിവാതിലുകള്‍
*************************************
ഈ രാവിന്‍റെ അര്‍ദ്ധവൃത്തത്തില്‍ ഞാന്‍
ഉണര്‍ന്നിരിക്കുന്നേതോ ഒരാളുടെ
സ്വപ്നത്തില്‍ പെട്ടുപോയിരുന്നു.
അവിടെ
ഏകാകിയായ ഒരുവന്‍റെ ഉള്ളംപോലെ
ചുവടുകള്‍ നീലിച്ച ഞാവല്‍ക്കാടുണ്ടായിരുന്നു.
അതിലെ കാറ്റുകള്‍
ചവര്‍പ്പുള്ള ശ്വാസമുള്ളവര്‍
മേലെ മുഴുത്ത ചന്ദ്രന്‍
മറുകുകള്‍ തെളിഞ്ഞ ഉടലുമായ് നില്ക്കുന്നു.
രാവിന്‍റെ ഞരമ്പുകളിലെ രക്തയോട്ടംപോലെ
ചീവീടുകളുടെ ചിറകൊച്ചകള്‍ ഒഴുകുന്നു.
സ്വര്‍ണ്ണമിഞ്ചിയിട്ട പാദം പോലെ
കടല്ക്കരയിളകുന്നു
ചുറ്റും പാറുന്നു
ഉപ്പുപൂശിയ നേര്‍ത്ത തൂവാലയുടെ ഗന്ധം .
അന്നും കടലിന്
കവാടമോ ജാലകങ്ങളോ ഇല്ലായിരുന്നു
ഒരു രാത്രിയുടെ
ആറാമത്തെ നിഴലില്‍ നിന്ന് സൂര്യന്‍
കുളിച്ചു വന്നു .
അതിന്‍റെ ഉടല്‍
ജലത്തെയും വായുവിനെയും
അനേകായിരമായി പകുത്തുകൊണ്ടിരുന്നു.
ഭൂമി
പച്ചയായും പുഴയായും പൂമരമായും
മാനായും മലയായും മനുഷ്യരായും അത്
നിവര്‍ത്തിയിട്ടു.
അതിന്‍റെ പ്രണയം വസന്തമായി കാടുമേഞ്ഞു
ഹൃദയം ആര്‍ദ്രമായ നേരങ്ങളില്‍
മഴയെന്നു പേരിട്ട തന്ത്രികള്‍ മീട്ടിനടന്നു
ഉള്ളം മുറിഞ്ഞപ്പോഴൊക്കെയും
വേനലായി വിണ്ടു.
ഞാനെന്‍റെ കൈത്തലം കൊണ്ടതിന്‍റെ
നിഴലില്‍ത്തൊട്ടു
ഞാവല്‍ക്കാട് കടന്ന മനുഷ്യന്‍റെ രൂപം അതിന് 
അലിവുള്ളതായിരുന്നില്ല,
സ്വന്തം പ്രതിബിംബം കണ്ടെന്നപോലെ
അതിവേഗം അതിന്‍റെ ഏകാന്തതയിലേക്ക്
കടല്‍കടന്നു പോയതിന്‍റെ പാടുകള്‍
കണ്ടെത്താനാകാതെ ഞാന്‍ നിന്നു.
പിന്നെ
സ്വപ്നം പോലെ
ഉയരുന്നതും തകരുന്നതുമായ എന്തുണ്ടീ 
ഉറക്കങ്ങളിൽ 
എന്ന ചിന്തയുലാത്തുന്ന
തലയുമായ് ഞാൻ നിന്നുലഞ്ഞു !

ഒരു രാത്രിവണ്ടി
അവസാനത്തെ 
കാത്തിരുപ്പ് കേന്ദ്രത്തിനു മുന്‍പേ
ഇറക്കി വിട്ടിടത്ത്
അടുത്തവണ്ടിക്കു വേണ്ടി കാത്തിരുന്ന്
ഉറക്കം തൂങ്ങിത്തുടങ്ങിയ മൂങ്ങയായങ്ങിനെ
ചാഞ്ഞിരുന്നു മൂളുമ്പോള്‍
അതിന്‍റെ വെളുമ്പന്‍ ചിറകുകളിലൊന്നിൽ
ഉണങ്ങാതെ തങ്ങി നില്ക്കുന്നു
ഒരുതുള്ളി
ഞാവല്‍ച്ചാറിന്റെയാ
കരിനീലക്കടുപ്പം !


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "