Labels

2.06.2019

മുറിവുണര്‍വ്വുകള്‍


ഓര്‍മ്മകളുടെ ചിറകനങ്ങുമ്പോഴൊക്കെയും
ഒരു നീളന്‍ മുറിവനങ്ങുന്നു
മൂത്ത കാ‍ന്താരിയൊന്നു കടിച്ചപോലെ
ഞാനെരിഞ്ഞു തിരിയുന്നു
ഒഴിഞ്ഞ തൂക്കുപാത്രത്തിന്റെ കാതുപോലുച്ചയില്‍‍
നിന്നു തുള്ളുന്ന തുമ്പിക്കോമരമാകുന്നു .
എത്രയൊ മുറിവുകള്‍
കൂട്ടിത്തുന്നിയെന്നപോലെ
അത്രയും ചോരയിറ്റുന്ന പോലെ
ഒരുവാക്കും മറുവാക്കുമില്ലാതെ പതിയെ
ഒരാകാശം
സന്ധ്യചൂടിച്ചുകന്നു നില്‍ക്കുന്നു .
എരിയും വിഷാദവും അതിന്‍റെ സൂര്യനും
ഒറ്റയാള്‍ തുഴയുന്ന തോണിക്കപ്പുറം
രാവേറിയിരുളുന്നു .
നോക്കൂ
സങ്കടം അതിന്‍റെ മടിയിലിരുത്തി
നിത്യവും ഓമനിക്കുന്ന 
അതിന്റെയാ പാവക്കുട്ടിയാണ് ഇന്നും 
ഞാന്‍.

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "