Labels

3.27.2018

കണ്ടുകണ്ടങ്ങിനെ കടന്നുപോകുമ്പോള്‍



ഇലകളില്‍ പൂവിടര്‍പ്പാതികളില്‍ 
മഞ്ഞുകൊണ്ടു തൊട്ടുപോകുന്നു പുലരി
രാത്രിയുടെ ആലിംഗനത്തില്‍ നിന്നൊരു ശലഭം 
അതിന്റെ ചിറകുകള്‍ വിടര്‍ത്തി
നാലിതള്‍ പൂവെന്നപോല്‍
ആകാശത്തേക്ക് വിടരുന്നു
ഒരു ദിവസം
അതിന്റെ പഴംങ്കുപ്പായം
പതുക്കെ വെളിച്ചത്തിലേയ്ക്ക്
വീണ്ടും എടുത്തുടുക്കുന്നു .
മീന്‍മണത്തിന്‍ ചൂണ്ട
മൂക്കില്‍ കൊളുത്തിയൊരു പൂച്ച
പൊട്ടക്കലത്തിന്‍ എളിയില്‍ നിന്നും
പുറത്തേക്ക്മൂരി നിവര്‍ക്കുന്നു .
വെയിലോ അതിന്റെ നിറങ്ങളെ
പൂവിലേയ്ക്കും പുഴുവിലേക്കും
ശലഭത്തിലേയ്ക്കും ഇലകളിലേയ്ക്കും
മണ്ണിലെയ്ക്കും ആകാശത്തിലേയ്ക്കും
വെള്ളത്തിലെയ്ക്കും
ജീവനുള്ളതിലേയ്ക്കും ഇല്ലാത്തതിലേയ്ക്കും
വീതിച്ചു കൊടുക്കുന്നു .
രാത്രി
നിഴലുകള്‍ ശേഖരിക്കുന്ന
ആ പുരാതന കറുത്തപക്ഷിയുടെ
നിവര്‍ത്തിപ്പിടിച്ചോരാ
മുഴുത്ത ചിറകുകള്‍ .
സൂര്യനോ
തന്റെ കുഞ്ഞുങ്ങളെ
തിരഞ്ഞു വരുന്നൊരു
കടല്ക്കിഴവനായ രാജാവ് ,
ഋതുക്കളുടെ കിരീടം തുന്നിനടക്കും
ദൈവത്തിന്‍റെ തുന്നല്‍ക്കാരന്‍ .
ഭൂമിയുടെ
നെഞ്ചിനുള്ളില്‍ നിറയെ
തീയുടെയും വെള്ളത്തിന്റെയും
മിടിപ്പുകള്‍ .
ജീവനുകളുറങ്ങുന്നതിന്റെയും
ഉണരുന്നതിന്റെയും
നിശബ്ദമായ ശബ്ദങ്ങള്‍
ഉടല്‍പ്പുറം നിറയെ
പ്രിയന്‍ ചുംബിച്ച പല പല കാലങ്ങള്‍ !
മനുഷ്യനോ,
പോകെപ്പോകെ
അവനവന്‍ ഭൂഗണ്ഡങ്ങളില്‍ നിന്നും
മനുഷ്യഗന്ധവുമായ് കാണാതായെവിടെയോ
ഉറഞ്ഞുപോയൊരു കപ്പലിന്റെ
നിഴലായിരുന്നു .
ഒരു തുള്ളി വെളിച്ചം വീഴുമ്പോള്‍
ആകെ കത്തിപ്പോകുന്നു ഇരുട്ട്,
നഗ്നരാകുന്നു
മരങ്ങള്‍ മലകള്‍
കിളികള്‍
പുഴകള്‍ പുല്‍മേടുകള്‍ പിന്നെ
ഉടുപ്പിട്ട മനുഷ്യര്‍ .
കാണാതാകുന്നു ,
ചന്ദ്രവൃത്തം ,നക്ഷത്രപ്പുള്ളികള്‍
ഉം ഉം മൂളിമൂളിപ്പറക്കും പക്ഷികള്‍
പുറകിലൊരുതുള്ളി വെളിച്ചത്തിന്‍
പച്ചയൊട്ടിച്ചു പറക്കും , വിളക്കുകളെ ,
പിന്നെയോ
പകല്‍ കറുത്തുപോയതില്‍
ഉറക്കി കിടത്തിയിരുന്നോരാ
ജീവനുള്ളതിന്‍ ഉറക്കങ്ങളെ .
ഒരാകാശത്തിനു കീഴെ
പല പല ഇരുട്ടുകള്‍
ഇരുട്ടുകളില്‍ നിറയെ
പതിയെപ്പടരുന്നു വിരിയുന്നു
വെളിച്ചമെന്നു നാം പേരിട്ട
എന്തോ ഒന്നിന്റെയുടല്‍ ,
അതില്‍
നീണ്ടു നീണ്ടും ചുരുങ്ങിയും
ഇടയിലൊന്ന് കാണാതായും
കനക്കുന്നു
നിഴലെന്നു നാം മാറ്റിവിളിച്ചൊരതിന്‍
ഇരട്ട ഭാഷ .
സൂര്യന്‍ കുനിഞ്ഞു നിവരുമ്പോള്‍
ഭൂമിയുരുളുമ്പോള്‍
കാലലിപികള്‍ മാറിമാറി
നിറയുന്നു
വരളുന്നു
ഭൂപടത്തിലെ ഒരു ഭൂമിയില്‍
ചിറകടിക്കുന്ന കടല്ക്കാക്കകളെയും
മനുഷ്യന് കാപ്പിക്കപ്പുകളെയും മണക്കുന്ന
വിശക്കുന്ന മഞ്ഞുകാലം
വരണ്ടൂതുന്നച്ചൂളംവിളികളില്‍
കരിയില വര്‍ത്തമാനങ്ങളുമായി
സ്വയം ചുടുന്ന വേനല്‍ക്കാടുകള്‍ .
അതില്‍ ,
വെന്തു വെന്തു മറിഞ്ഞും തിരിഞ്ഞും
വിണ്ടുപോകുന്ന ഇരകള്‍ ഇടങ്ങള്‍ .
പുല്കളില്‍ പച്ചകളില്‍
പൂക്കളേയും പൂമ്പാറ്റകളെയും
കിളികളെയും നിറയ്ക്കുന്ന
വസന്തത്തിന്റെ ചെങ്കോല്‍ .
മുറ്റം നിറയെ പുഴതരുന്ന
വര്‍ഷാകാശം
ഒരു കാലത്തിനിങ്ങനെ മറുകാലം
വച്ചുമാറ്റിത്തരുന്നു നിരന്തരം
ഒരജ്ഞാതസഞ്ചാരിയുടെയാ
മാന്ത്രികച്ചീട്ടുകള്‍ .
നാമപ്പോഴും
ഓരോരോ ജീവിതങ്ങളില്‍
പറ്റിപ്പിടിച്ചിരിക്കുന്ന
മനുഷ്യനെന്ന് സ്വയം പേരിട്ട
ഏതോ പരാദജീവികളുടെ
രണ്ടുകാലുള്ള
വിവര്‍ത്തനങ്ങള്‍ !

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "