Labels

10.21.2017

കവിതയുടെ തെരുവ്



പ്രിയപ്പെട്ട വെയിലേ
നീയെന്നെ നിരന്തരം
ചുംബിച്ചു കൊണ്ടിരിക്കുന്നു .
നീയെന്റെ വസന്തമാണ് എന്ന് പറയുന്ന
കറുത്ത ഒരു പക്ഷിയാണ് ഇന്നും ഞാന്‍ .

നിന്റെ ലാളനകള്‍ കൊണ്ട് എന്‍റെ
ഹൃദയം നിറയെ വടുക്കള്‍
പൂത്തുലര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു .
പ്രണയത്തിന്റെയും ലഹരിയുടെയും
സൌഹൃദത്തിന്റെയും ലേപനം മാറിമാറി
ഒരു കാക്കത്തൂവലില്‍ തൊട്ടു
ഞാനെന്നെ തലോടിക്കൊണ്ടിരുന്നു .

ജീവിതം എന്നെ ഒരു ചൂലുപോലെ
കുത്തഴിച്ചിട്ടിരിക്കുന്നു .
ചിലര്‍ ഇടയ്ക്കൊന്നു വന്നു മാടിക്കെട്ടി
മനുഷ്യനെന്ന് ഓര്‍മ്മിപ്പിച്ചു .
തെരുവുതെണ്ടിയുടെ കവിതയ്ക്ക് പകരം
അവരെന്റെ വിശപ്പിനെയും ദാഹത്തെയും
പൂരിപ്പിച്ചു തന്നു .

മനുഷ്യനോ ദൈവമോ എന്ന്
ഞാനെനിക്ക് അപ്പോഴും ഇപ്പോഴും
പേരിടുന്നില്ല .
കവിത കീറിയ ദൈവം
അതിന്റെ തെരുവിന്റെ ഉച്ചിയില്‍
എന്നെ ഒറ്റയ്ക്കിരുത്തിയിരിക്കുന്നു .
ഒറ്റ ഋതുമാത്രം അവനെന്റെ
കീശയില്‍ ഇട്ടു തന്നിരിക്കുന്നു .

കാലം പാട്ടത്തിനു നല്‍കിയ വയലില്‍
മുടന്തി നടന്ന് ,
അടിയാന്റെ വാക്ക് വിതച്ചു ഞാന്‍
വരമ്പത്തിരുന്നു .
ഏതു ദൈവം
എന്‍റെ കൂലിയുമായി ഇതുവഴി വരും എന്ന് നോക്കിയിരിക്കുമ്പോള്‍
വീടില്ലാത്തവരും കുഞ്ഞില്ലാത്തവരും
എനിക്ക് കൂട്ടിരിക്കുന്നു .

അവസാന ഉച്ചയില്‍
എന്‍റെ തെരുവില്‍ കവിത നിന്നുകത്തി
സന്തോഷത്തോടെ ഞാനെന്റെ സതിയനുഷ്ടിച്ചു ,
എന്‍റെ കുപ്പായക്കയ്യിലെ അവസാന കവിതയും
അതില്‍ നിന്നും പുറത്തേക്ക് ചുരുട്ടി എറിഞ്ഞു .
നിങ്ങള്‍ അതിനെ എന്‍റെ പേരിട്ടു വിളിച്ചു
അത് അനുസരണയോടെ അതിന്റെ
മുറിവാലനക്കി .

ആറിത്തണുത്ത ചാരത്തില്‍ നിന്നും
ഓരോ ആണ്ടിലും ഇപ്പോള്‍ ഒരു
പൂവിരിയുന്നതു കാണുക
എന്‍റെ ഹൃദയത്തിന്റെ സ്ഥാനത്തു ഇപ്പോള്‍
ഒന്നുമില്ല ,,,,,,,ഒന്നുമില്ല
നിങ്ങളെന്നെ ഓര്‍മ്മിക്കുന്നതിന്റെ
ചാട്ടവാര്‍ ഒച്ചകള്‍ മാത്രം കേട്ട് ഞാനിതാ
മരിച്ചവന്റെ ചാരത്തില്‍ ഒറ്റയ്ക്ക്
കണ്ണടച്ച് കിടക്കുന്നു . 


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "