Labels

10.02.2017

മഴയഴിഞ്ഞുവീണ മരുഭൂമി

http://eastcoastdaily.com/new/writers-corner/item/8140-marubhumi

പെയ്തു തോരാന്‍ വിതുമ്പുന്ന മേഘകനങ്ങള്‍ ഇറ്റുവീഴാന്‍ തുടങ്ങുന്ന മഴത്തുള്ളികള്‍ ! ഏതൊരു പ്രവാസിയേയും കൂടുതല്‍ ഗൃഹാതുരതയിലേക്ക് ആനയിക്കുന്ന ഈ കാഴ്ചകളെ ആവോളം ആസ്വദിക്കുകയായിരുന്നു മണല്‍ഭൂമിയിലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളുടെ ഭാവപ്പകര്‍ച്ചകളില്‍ . ഒരു പൊട്ടിച്ചിരിയുടെ അലങ്കാരത്തോടെ മരുഭൂമിയുടെ ഗൌരവ ഭാവത്തിലെയ്ക്ക് വിരുന്ന വന്ന മഴ.

ഇത് മഞ്ഞുകാലത്തിന്റെ കാഹളം തന്നെ. ഓരോ മണല്‍ത്തരിയും ഇനി കുളിരുപുതയ്ക്കാന്‍ തുടങ്ങും, വഴിവക്കില്‍ തീച്ചൂടിലേയ്ക്ക് കൈകള്‍ നീട്ടിയും കൂനിക്കൂടി സൌഹൃദത്തിന്റെ വൃത്തങ്ങളില്‍ വിടവുകള്‍ നികത്തിയും, സ്വദേശികളും വിദേശികളും ഈ മഞ്ഞുകാലത്തെ കടുപ്പമുള്ള സുലൈമാനികളില്‍ മൊത്തിക്കുടിക്കും. ഈ കാഴ്ചകളുടെ മുന്നില്‍ എത്തിപ്പെടുമ്പോള്‍ ഒക്കെയും പങ്കുവയ്ക്കലുകളുടെ ആനന്ദവും ഊഷ്മളതയും ഓര്‍മ്മപ്പെടുത്തുന്ന കാലംകൂടിയാണിതെന്നു തോന്നിപ്പോകാറുണ്ട്. മഞ്ഞുകാലത്തിന്റെ ഹൃദയത്തുടിപ്പായ് മഴ താളത്തില്‍ മൂളുന്ന ഈരടികള്‍ , പ്രവാസമാനസങ്ങള്‍ ഏറ്റെടുക്കുന്നു പിന്നെ ഓര്‍മ്മകളുടെ തൂവലുകളുമായ് വിരിഞ്ഞാടുന്നു . മനസ്സില്‍ നാടിന്റെ ഗന്ധം അവര്‍ ആവാഹിച്ചെടുക്കുന്നു അവയെ ഓമനിക്കുകയും നിധിപോലെ പൊതിഞ്ഞു പിടിക്കുകയും ചെയ്യുന്നു. മഴമണം നിറയുന്ന പുലരികളും സായാഹ്നങ്ങളും ആര്‍ത്തിയോടെ ത്തന്നെയാണവര്‍ ചേര്‍ത്തു പിടിക്കുന്നത്‌. എങ്കിലും ശോകഭാവം നിറയ്ക്കുന്ന മഴയോര്‍മ്മകളുടെ ഭാരത്താല്‍ നനഞ്ഞു ചുരുളുന്നവരും കുറവല്ല.
ഇറ്റുവീഴുന്ന തുള്ളികളില്‍ അവര്‍ പോയകാലത്തിലെ പരിഭവിക്കുന്ന മേല്‍കൂരകളെയും അമ്മയുടെയും അച്ഛന്റെയും നെടുവീര്‍പ്പുകളുടെ ചൂടിനേയും വീണ്ടും കണ്ടുമുട്ടുന്നു. കരിമ്പനടിച്ച കുപ്പായങ്ങളിലെ ഈറനും അരിക്കലത്തിന്റെ ശൂന്യമായ നിര്‍വികാരതയും പാതിയുറക്കത്തില്‍ കവികള്‍ പാടിയ മൃദുലതയല്ല മഴയുടെ വിരലുകള്‍ക്ക് എന്ന് തിരിച്ചറിഞ്ഞ കുഞ്ഞുമുഖങ്ങളെയും അവര്‍ കാലങ്ങള്‍ക്കിപ്പുറവും എങ്ങനെ താലോലിക്കും. മഴയുടെ മായിക ഭാവങ്ങളെന്നപോലെ സ്വയം പിറുപിറുത്തും തേങ്ങിയും ചിലപ്പോഴൊക്കെ ആശ്വാസത്തിന്റെ നീര്‍ത്തിളക്കങ്ങളെ കണ്ണില്‍ ആവാഹിച്ചും അവര്‍ കമ്പിളിപ്പുതപ്പുകളില്‍ ചുരുണ്ട് കൂടുന്നു.
മരുഭൂമിയിലെ മഴകള്‍ ഓരോന്നും ആഘോഷമാണ് . മഞ്ഞുകാലത്തിന് വഴിയൊരുക്കാന്‍ വരുന്ന മഴകളെ അവര്‍ ആവേശത്തോടെ സ്വീകരിക്കുന്നു. തീരെ ചെറിയ കുഞ്ഞുങ്ങളെപ്പോലും മഴയില്‍ അവരോടൊപ്പം ചേര്‍ത്തു നനയ്ക്കുന്നു. നഗരങ്ങളില്‍ അവ റോഡുകളെയും കെട്ടിടങ്ങളുടെ താഴെയുള്ള ഭാഗങ്ങളെയും നിറച്ചു ജനങ്ങളെ കുറച്ചു കഷ്ടത്തിലാക്കുകയും ചില പ്രദേശങ്ങളെ മുഴുവനായും മുടിക്കളഞ്ഞു ദുരിതത്തിലാക്കുന്നതും കുറവല്ല. ഓര്‍മ്മകളുടെ മുറിവുകളില്‍ നെടുവീര്‍പ്പുകളുടെ ചൂടില്‍ കടല്‍ദൂരത്തിന്റെ നിസ്സഹായതയില്‍ എല്ലാം അവ വിരല്‍തൊട്ടു കടന്നു പോകുന്നു. ചിലപ്പോഴൊക്കെ യാത്രപറയാന്‍ മടിച്ച്നില്‍ക്കുന്ന കുഞ്ഞിനേപ്പോല്‍ ഓടിയടുത്തും പിന്നെ തെല്ലിട മാറിയും ....
എങ്കിലും മരുഭൂമിയിലെ മഴകള്‍ അവശേഷിപ്പിക്കുന്നത് മരുപ്പച്ചകളെയാണ്. പലയിടത്തും മഴക്കിണ്ണങ്ങള്‍ പോലെ അവ നമ്മുടെ കാഴ്ചകളെ സമൃദ്ധമാക്കും. ചുറ്റുമുള്ള പച്ചപ്പിന്റെ സമൃദ്ധിയില്‍ മണല്‍കൂനകള്‍ക്കു നടുവില്‍ ഓര്‍മ്മകളുടെ തിളക്കം പോലെ അവ മലര്‍ന്നു കിടക്കും. മഴയും മഞ്ഞും വാതോരാതെ വര്‍ണ്ണിക്കുമ്പോള്‍ മനസ്സ് തെല്ലിടയൊന്ന് ശങ്കിക്കുന്നു പിന്നെ എന്നോട് ചോദിക്കുന്നു " മരുഭൂമികളുടെ കോണുകളില്‍ ഒറ്റപ്പെട്ട കുറെ ആടുജന്മങ്ങളുടെ ജീവിതങ്ങളില്‍ ഈ മഴയും മഞ്ഞുകാലവും എന്തൊക്കെ വികാരങ്ങള്‍ ആകും കൊണ്ടുവരിക അതോ അവരുടെ വികാരശൂന്യതയുടെ മരവിപ്പില്‍ ഈ ഋതുവിനും കറുപ്പുനിറം തന്നെയാകുമോ? "


പെയ്തു തോരാന്‍ വിതുമ്പുന്ന മേഘകനങ്ങള്‍ ഇറ്റുവീഴാന്‍ തുടങ്ങുന്ന മഴത്തുള്ളികള്‍ ! ഏതൊരു പ്രവാസിയേയും കൂടുതല്‍ ഗൃഹാതുരതയിലേക്ക് ആനയിക്കുന്ന ഈ കാഴ്ചകളെ ആവോളം ആസ്വദിക്കുകയായിരുന്നു മണല്‍ഭൂമിയിലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളുടെ ഭാവപ്പകര്‍ച്ചകളില്‍ . ഒരു പൊട്ടിച്ചിരിയുടെ അലങ്കാരത്തോടെ മരുഭൂമിയുടെ ഗൌരവ ഭാവത്തിലെയ്ക്ക് വിരുന്ന വന്ന മഴ.

ഇത് മഞ്ഞുകാലത്തിന്റെ കാഹളം തന്നെ. ഓരോ മണല്‍ത്തരിയും ഇനി കുളിരുപുതയ്ക്കാന്‍ തുടങ്ങും, വഴിവക്കില്‍ തീച്ചൂടിലേയ്ക്ക് കൈകള്‍ നീട്ടിയും കൂനിക്കൂടി സൌഹൃദത്തിന്റെ വൃത്തങ്ങളില്‍ വിടവുകള്‍ നികത്തിയും, സ്വദേശികളും വിദേശികളും ഈ മഞ്ഞുകാലത്തെ കടുപ്പമുള്ള സുലൈമാനികളില്‍ മൊത്തിക്കുടിക്കും. ഈ കാഴ്ചകളുടെ മുന്നില്‍ എത്തിപ്പെടുമ്പോള്‍ ഒക്കെയും പങ്കുവയ്ക്കലുകളുടെ ആനന്ദവും ഊഷ്മളതയും ഓര്‍മ്മപ്പെടുത്തുന്ന കാലംകൂടിയാണിതെന്നു തോന്നിപ്പോകാറുണ്ട്. മഞ്ഞുകാലത്തിന്റെ ഹൃദയത്തുടിപ്പായ് മഴ താളത്തില്‍ മൂളുന്ന ഈരടികള്‍ , പ്രവാസമാനസങ്ങള്‍ ഏറ്റെടുക്കുന്നു പിന്നെ ഓര്‍മ്മകളുടെ തൂവലുകളുമായ് വിരിഞ്ഞാടുന്നു . മനസ്സില്‍ നാടിന്റെ ഗന്ധം അവര്‍ ആവാഹിച്ചെടുക്കുന്നു അവയെ ഓമനിക്കുകയും നിധിപോലെ പൊതിഞ്ഞു പിടിക്കുകയും ചെയ്യുന്നു. മഴമണം നിറയുന്ന പുലരികളും സായാഹ്നങ്ങളും ആര്‍ത്തിയോടെ ത്തന്നെയാണവര്‍ ചേര്‍ത്തു പിടിക്കുന്നത്‌. എങ്കിലും ശോകഭാവം നിറയ്ക്കുന്ന മഴയോര്‍മ്മകളുടെ ഭാരത്താല്‍ നനഞ്ഞു ചുരുളുന്നവരും കുറവല്ല.
ഇറ്റുവീഴുന്ന തുള്ളികളില്‍ അവര്‍ പോയകാലത്തിലെ പരിഭവിക്കുന്ന മേല്‍കൂരകളെയും അമ്മയുടെയും അച്ഛന്റെയും നെടുവീര്‍പ്പുകളുടെ ചൂടിനേയും വീണ്ടും കണ്ടുമുട്ടുന്നു. കരിമ്പനടിച്ച കുപ്പായങ്ങളിലെ ഈറനും അരിക്കലത്തിന്റെ ശൂന്യമായ നിര്‍വികാരതയും പാതിയുറക്കത്തില്‍ കവികള്‍ പാടിയ മൃദുലതയല്ല മഴയുടെ വിരലുകള്‍ക്ക് എന്ന് തിരിച്ചറിഞ്ഞ കുഞ്ഞുമുഖങ്ങളെയും അവര്‍ കാലങ്ങള്‍ക്കിപ്പുറവും എങ്ങനെ താലോലിക്കും. മഴയുടെ മായിക ഭാവങ്ങളെന്നപോലെ സ്വയം പിറുപിറുത്തും തേങ്ങിയും ചിലപ്പോഴൊക്കെ ആശ്വാസത്തിന്റെ നീര്‍ത്തിളക്കങ്ങളെ കണ്ണില്‍ ആവാഹിച്ചും അവര്‍ കമ്പിളിപ്പുതപ്പുകളില്‍ ചുരുണ്ട് കൂടുന്നു.
മരുഭൂമിയിലെ മഴകള്‍ ഓരോന്നും ആഘോഷമാണ് . മഞ്ഞുകാലത്തിന് വഴിയൊരുക്കാന്‍ വരുന്ന മഴകളെ അവര്‍ ആവേശത്തോടെ സ്വീകരിക്കുന്നു. തീരെ ചെറിയ കുഞ്ഞുങ്ങളെപ്പോലും മഴയില്‍ അവരോടൊപ്പം ചേര്‍ത്തു നനയ്ക്കുന്നു. നഗരങ്ങളില്‍ അവ റോഡുകളെയും കെട്ടിടങ്ങളുടെ താഴെയുള്ള ഭാഗങ്ങളെയും നിറച്ചു ജനങ്ങളെ കുറച്ചു കഷ്ടത്തിലാക്കുകയും ചില പ്രദേശങ്ങളെ മുഴുവനായും മുടിക്കളഞ്ഞു ദുരിതത്തിലാക്കുന്നതും കുറവല്ല. ഓര്‍മ്മകളുടെ മുറിവുകളില്‍ നെടുവീര്‍പ്പുകളുടെ ചൂടില്‍ കടല്‍ദൂരത്തിന്റെ നിസ്സഹായതയില്‍ എല്ലാം അവ വിരല്‍തൊട്ടു കടന്നു പോകുന്നു. ചിലപ്പോഴൊക്കെ യാത്രപറയാന്‍ മടിച്ച്നില്‍ക്കുന്ന കുഞ്ഞിനേപ്പോല്‍ ഓടിയടുത്തും പിന്നെ തെല്ലിട മാറിയും ....
എങ്കിലും മരുഭൂമിയിലെ മഴകള്‍ അവശേഷിപ്പിക്കുന്നത് മരുപ്പച്ചകളെയാണ്. പലയിടത്തും മഴക്കിണ്ണങ്ങള്‍ പോലെ അവ നമ്മുടെ കാഴ്ചകളെ സമൃദ്ധമാക്കും. ചുറ്റുമുള്ള പച്ചപ്പിന്റെ സമൃദ്ധിയില്‍ മണല്‍കൂനകള്‍ക്കു നടുവില്‍ ഓര്‍മ്മകളുടെ തിളക്കം പോലെ അവ മലര്‍ന്നു കിടക്കും. മഴയും മഞ്ഞും വാതോരാതെ വര്‍ണ്ണിക്കുമ്പോള്‍ മനസ്സ് തെല്ലിടയൊന്ന് ശങ്കിക്കുന്നു പിന്നെ എന്നോട് ചോദിക്കുന്നു " മരുഭൂമികളുടെ കോണുകളില്‍ ഒറ്റപ്പെട്ട കുറെ ആടുജന്മങ്ങളുടെ ജീവിതങ്ങളില്‍ ഈ മഴയും മഞ്ഞുകാലവും എന്തൊക്കെ വികാരങ്ങള്‍ ആകും കൊണ്ടുവരിക അതോ അവരുടെ വികാരശൂന്യതയുടെ മരവിപ്പില്‍ ഈ ഋതുവിനും കറുപ്പുനിറം തന്നെയാകുമോ? "

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "