Labels

4.03.2017

നിങ്ങളുടെ ചിന്തയിലൊരു കട്ടുറുമ്പ് കടിയ്ക്കുന്നു



മഞ്ഞുപെയ്യുന്ന പ്രഭാതങ്ങള്‍ മഴയുറങ്ങാത്ത മാസങ്ങള്‍
മുളകളുലയുന്ന ഗ്രീഷ്മ സീല്‍ക്കാരങ്ങള്‍
നാട്മണക്കുന്ന നാല്ക്കവലകള്‍ .
ഞാറ്റുപാട്ടുകള്‍ ഏറ്റിവീശുന്ന നാട്യങ്ങള്‍ ഇല്ലാത്ത കാറ്റ് !
ഇന്നീ നഗരവേഗങ്ങള്‍ മുന്നോട്ടു കുതിക്കുമ്പോള്‍
പിന്നിലാകുന്നു മനുഷ്യര്‍ ,മറഞ്ഞു പോകുന്നു ഗ്രാമങ്ങള്‍ ,
പിന്നെ ജീവനുള്ലോരാ ഭംഗികള്‍ .
ജീവനുപേക്ഷിച്ച യജമാന്‍റെ കാല്ക്കലോ ബാക്കിയാകുന്നു ,
എല്ലുന്തിയ ഉഴവുകാളകളുടെ വിഷാദം .
അതിവേഗമെന്‍ വീണക്കമ്പികളില്‍
നഗരത്തിന്‍ പുളിയുറുമ്പുകള്‍ കൂടുകൂട്ടുമ്പോള്‍
വയലിന്റെ ഗിറ്റാര്‍ കമ്പികളിലൂടെ
തീവണ്ടിരാഗം പായുന്നെന്ന് ആധുനികനൊരുവന്‍
ഉടല്കുലുക്കി ചുണ്ട്നുണയുന്നു .
ചടച്ചുപോയെന്‍റെ ഗ്രാമമെന്ന്
പതിനാലാം നിലയിലെ യന്ത്രത്തണുപ്പിലൊരു
ലഹരിയുടെ മുത്തപ്പന്‍ ,കുനുകുനെ കടലാസ്സ് കീറുന്നു.
ഇന്നിതാ പെരുകുന്നു
മനുഷ്യരെ കറുപ്പ് തീറ്റിക്കുന്ന
കാവിയും വെളുപ്പും പച്ചയും നിറമുള്ള
 കൈക്കരുത്തുകള്‍,
ചതിച്ചതുരംഗയനക്കങ്ങള്‍ .
ഒരു പുറം ,
പ്രണയത്തിന്‍റെ വെണ്ണക്കല്‍ മിനുപ്പുകളില്‍
നഗരത്തിരക്കിന്‍ കറുപ്പേറുന്നു .
കൊഴുത്ത പുണ്യങ്ങളെ ചുമന്നു കിടക്കുന്നു ഗംഗ ,
ഇരുകരകളില്‍ ഇരുന്നു ശാന്തിമന്ത്രം ജപിക്കുന്നവരുടെ നീണ്ടനിര .
പാപനാശച്ചെളിനീരിലോ തിമിര്‍ക്കുന്നു
അയിത്തമില്ലാ കൂത്താടിക്കൂട്ടങ്ങള്‍ .
നാം പിന്നെയും അരുതുകളുടെ കടുംകെട്ടില്‍ പിടയുന്നു .
മറുപുറം ,
ഇന്നിന്‍റെ ദേശസ്നേഹത്തിന്‍ കുങ്കുമത്തളികയില്‍
ചോരയിറ്റുന്ന വാള്‍മൂര്‍ച്ചയില്‍
കൊടുംവേനല്‍ മുഖം നോക്കുന്ന നട്ടുച്ചയുടെ ചിരി ,
മനുഷ്യമണമില്ലാത്തവരുടെ പെരുകുന്ന തെരുവുകള്‍ .
"സഹിഷ്ണുത" വിശുദ്ധപദമെന്ന് പിറുപിറുക്കുന്ന
 പാതിരാ സൂര്യന്‍മ്മാര്‍ .
രാജ്യസ്നേഹമിന്ന് അസഹിഷ്ണുത വിഴുങ്ങിയ പെരുമ്പാമ്പ്‌ ,
മനുഷ്യസ്നേഹമിന്നു മഷിയിട്ടു നോക്കേണ്ട നാഗമാണിക്യം .
സ്നേഹത്തിന്‍റെ കാലമിങ്ങനെ കടന്നുപോകുമ്പോള്‍ , നാം
 പാളങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യചിന്തകള്‍ അറ്റുപോയൊരാ
ജഡങ്ങളാകുന്നു .
സ്നേഹിതാ
നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ ദേശവാക്യത്തില്‍
ആരോ വിഷം കലര്‍ത്തുന്നുണ്ട് , ജാഗ്രത !

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "