ഒരുമരം
ഒരു ചിത താണ്ടി
മോക്ഷം വരിയ്ക്കവേ
മുറ്റം നിറയെ വിതച്ചിട്ട വെയിൽ !
വീഴുവാനില്ലിനിയൊരു തളിരിലത്തണുപ്പും
അനാഥരാകുന്നു കണ്ണിമാങ്ങകൾ ,
കൈകോർത്തുറങ്ങുന്നു
കടംകൊണ്ട ഓർമ്മകൾ തൻ മടിച്ചൂടിൽ .
നോവുകൊണ്ടൊരു വിശപ്പിൽ
കൂജത്തണുപ്പിഴയുമ്പോൾ
മുറിയുന്നു കണ്ണീർ
മൂകമാകുന്നു മുറികൾ
മലർക്കെ തുറക്കുന്നു
ആരുമില്ലെന്ന മൌനം .
എങ്ങും ഇരുട്ടിൻ കടുത്ത വർണ്ണം .
ഒരു വേനൽ വിരലുമായെത്തുന്നു
പരുക്കെത്തലോടുന്നു
ഒരു നേർത്ത തേങ്ങലാൽ
തൊങ്ങൽ ചാർത്തുന്നു
നീറിയുണരുന്നു സ്വപ്നം പോലും .
ഇനിയില്ല ഇനിയില്ല
ഉമ്മകൾ പൂക്കുന്ന
കഥയുടെ കാടുകൾ
തഴുകാൻ മറക്കാത്ത
കരൾ തിങ്ങും സ്നേഹം .
ഒരുമാത്ര പോലും പിരിയുവാൻ
ആകാതെ കെട്ടിപ്പിടിക്കുന്നു ,
ഓർമ്മകൾ പിന്നെയും .
ഉണങ്ങാതെയിപ്പോഴും
മുറിവുണരുമ്പോൾ
ഉണരാതുറങ്ങുന്നു ,
അമ്മയെന്നക്ഷരം .
(മുംബൈ "കാക്ക മാഗസിന്‍ )
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "