Labels

3.04.2014

രൂപം മാറുന്ന നഗരം _മലയാളനാട് മാഗസിന്‍


രാത്രിയില്‍ 
ഒരു നഗരം ഇറങ്ങി നടക്കുകയാണ് 
ചിലപ്പോളത് 
ഉടുപ്പഴിച്ചു വച്ചു 
പാതിരാപ്പടം കാണുന്ന 
പുരോഹിതനാകുന്നു .
ചിലപ്പോള്‍

വേശ്യയുടെ ശീല്‍ക്കാരം കേട്ടു 

തന്നെയാരെങ്കില്ലും 
കണ്ടുപിടിക്കുമെന്ന് കരുതി 
ഒളിച്ചിരിക്കുന്നു .

ഗ്രാമത്തിന്‍റെ സ്വാഗതസൂചികയില്‍ 
കണ്ണുടക്കവേ
മുദ്രമോതിരം കളഞ്ഞുപോയ 
ശകുന്തളയെ കണ്ട ദുഷ്യന്തനെന്നപോല്‍ 
അസ്വസ്ഥനാകുന്നു .
ഇടയ്ക്കെപ്പോഴോ
തെരുവ് സ്വന്തമാക്കിയ 
നായ്ക്കൂട്ടങ്ങള്‍ക്കൊപ്പം 
ഓടിനടന്നു ബഹളം വയ്ക്കുകയും 

ഊഴം മാറി

മൈല്‍ക്കുറ്റികളെയും പോസ്റ്റുകളെയും  
കാലുകൊണ്ട്‌ 
അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു .

ഇപ്പോള്‍ കരിമ്പടം പുതച്ച് 
ഉറക്കത്തോട് കലഹിക്കുന്ന 
ചുമയ്ക്കുന്ന വൃദ്ധനില്‍ നിന്നും 

മുന്നോട്ടിറങ്ങി നടക്കുന്നു .


ഏതോ 

പലചരക്ക് കടക്കാരന്‍ 
കാത്തുവച്ച പെരുച്ചാഴിക്കെണിയില്‍
കാലുടക്കി നില്‍ക്കവേ ,
ഒരു കോട്ടുവാ കൊണ്ട് 
രാത്രിയെ തൂക്കുവാന്‍ തുടങ്ങുന്ന 
വെയിലില്‍ 
നഗ്നനായ ഭ്രാന്തനെപ്പോല്‍ 

ഓടിപ്പോകുന്നു .
രൂപം മാറാനിനിയും 
രാത്രികള്‍ വരുമെന്നുറക്കെ 
നിശബ്ദതയിലേയ്ക്കുണർന്നിരിക്കുന്നു .
___________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "