Labels

6.30.2013

ഹൈക്കു haiku പോലെ


പുരാതന ജലാശയ 

ധ്യാനത്തിലേക്കര്‍ച്ചനയായ് മണ്ഡൂകം
ഓംകാരം !_



ഈറനിറ്റുവീണ വഴിയെ
അവള്‍ നുള്ളിയെന്നൊരു 
തുളസീഗന്ധ പരിഭവം





ജാലകവിരിയിളക്കങ്ങള്‍
ഗന്ധരാജ സുഗന്ധം നിലാവും ,
നിദ്രയിലേയ്ക്ക് വിരുന്നുകാര്‍ .




യാത്രയിലൊരു 
മരക്കുറ്റിയുടെ നിഴലില്‍ തട്ടി 

മുഴച്ചുപോകുന്നു കാഴ്ച




മരമൊന്നുലയവേ

മരണമൊരുമാത്ര വെയില്‍ കാഞ്ഞു 

മഞ്ഞുതുള്ളികളില്‍



പുലരി കവിത തുന്നും വരെ 
പൂ മൊട്ടുകള്‍ക്ക് മേലെ 
കറുത്ത ശലഭവിശ്രമം



ഇന്നീപുലരിയെത്ര സൌമ്യം 
ഏലക്കാമണക്കുന്ന ചായക്കും 
ഘടികാരതാളത്തിനുമൊപ്പം !





മലകള്‍ക്കു മേലെ 

ചിറകു കുടയുന്നാകാശം ,

തൂവല്‍ത്തണുപ്പ് വീതിച്ച് കാറ്റ് .



 

കണ്ണുകളില്‍ 

വേനല്‍ നിറച്ച് വൃദ്ധഭിക്ഷു 

ഒരേ പച്ചയുടെ സമൃദ്ധി




കുഞ്ഞിക്കണ്ണുകളില്‍ 
വിരുന്നു വന്നൊരു മഴ 
അമ്മച്ചൂട് .




നെടുവീര്‍പ്പുകള്‍ 

തിരിയുലയാതെ കാഴ്ചമുറിക്കാതെ 

കാലൊച്ച കാതോര്‍ത്ത്



ഇരുളിനൊപ്പം 

കൈവഴിയുടെ ആലസ്യത്തിനപ്പുറം

ഉണരുന്ന തെരുവ്‌




എന്‍റെ മഴയ്ക്കുമേല്‍ 

അടയിരിക്കുന്നീ കാലം 

ഇല്ലിയിലകളുരസും സ്വനം





വാകപ്പൂമണമുള്ള സായാഹ്നം 
ഏകാന്തത പാടിയുടയ്ക്കുന്നു 
പക്ഷി



 



ഇരുളിന്‍റെ ആഴങ്ങളിലേക്ക് 

കളഞ്ഞു പോകുന്നൊരു 

മോതിരത്തിളക്കം 




ജാലകവിരികള്‍ വകഞ്ഞു നീ 

നോക്കിലൊരുതുള്ളി 

നിലാവിറ്റിച്ചു .




കാറ്റെഴുതിയെന്തോ 
മഴയത് വായിച്ചു വരുന്നുണ്ട് 
കവിതയാക്കി





വിളക്കിന്‍ 

നാണത്തിലേക്കൊരുമ്മ 
ഗാന്ധര്‍വ്വ സാക്ഷിയായ് ഇരുട്ട് .





മഴയ്ക്കക്കരെ
തുമ്പപ്പൂക്കളുറങ്ങുന്നു

പൂവിളികളുണര്‍ത്തും  വരെ .







പാല്‍ച്ചിരിയാലൊരു വസന്തം 


കണ്ണില്‍ വിരുന്നു വരുന്നു


മഴവില്ല്




 

ബധിരന്‍റെ സംഗീതമോ 

ഇരുട്ടിലിതളടര്‍ത്തുമീ 

ഗന്ധരാജ സുഗന്ധം !




 
ചുവന്ന 

തൂവലുകളുപേക്ഷിക്കുന്നു 

വേനല്‍പ്പക്ഷിയുടെ പ്രണയം



 

വേനലിനക്കരെ 

ഗൃഹാതുരതയുടെ വഴികള്‍ 

നനച്ചിടുന്ന മഴ .




കാറ്റുരച്ചു നോക്കവേ 

തേഞ്ഞുപോകുന്നൂ

ഒരാകാശം



 


ഒരുതുടം വെണ്ണ 
ഇണയരയന്നങ്ങള്‍ക്കൊപ്പം 

അലിയാതെ ...




പൊള്ളിപ്പഴുക്കുന്നിളംകാറ്റ് 

അകാലവാര്‍ദ്ധക്യത്തിലൊരു 

പകല്‍




ഇരുള്‍ മുത്തിപ്പുണരുന്നു 
പൂമ്പാറ്റച്ചിറകുകള്‍ പോലും 

കറുത്തുപോകുന്നു .






ഇരുട്ടിലിഴപാകിയടുക്കി 


സുഗന്ധസംഗീതം വിടര്‍ത്തുന്നതേതു

പൂക്കള്‍ !





ഗ്രാമങ്ങളിലേക്ക് 
ആഴ്ന്നു പടരുന്ന ഇത്തിക്കണ്ണികള്‍ ,

നഗരമേ
നീയുമൊരു വേശ്യയോ .




നിശ്വാസങ്ങളില്‍
നിദ്രയുടെ ആലിംഗനം 

നീര്‍മൊട്ടുപോലത് കൂമ്പുന്നു .




ചെറിമരങ്ങളുടെ നിഴല്‍

ചിറകുവിരിച്ച് മതില്‍ 

പ്രണയം !




ഇലതിന്നും പുഴു 

ഇരുട്ട് രുചിച്ചു രുചിച്ച്‌

പതിയെപ്പതിയെ .



 

പിച്ചളക്കണ്ണികളില്‍ 
കുരുങ്ങിക്കിടപ്പാണ് 
ഗ്രീഷ്മസായന്തനം .




നിശബ്ദമിഴികള്‍ 

ചാറ്റല്‍ മഴയുടെ മൂടുപടമണിഞ്ഞ്

തെരുവിനു മീതെ .



പിച്ചളക്കണ്ണികളില്‍ 
കുരുങ്ങിക്കിടപ്പാണ് 
ഗ്രീഷ്മസായന്തനം .
_
____________________________


നിലാവ് കീറിവരുന്നു
അനന്തതയിലൊരു പക്ഷിയുടെ
പാട്ട് .


പകല്‍ മുറിഞ്ഞു
നിഴലൊഴുകിയൊഴുകി
ഈ പുഴ കരകവിയും .



9 comments:

  1. കാലങ്ങൾ നിറഞ്ഞു നിൽക്കുന്ന 'ഹൈക്കു' കൾ നന്നായിട്ടുണ്ട് ..

    ReplyDelete
  2. അമ്മയുണര്‍ന്ന ഹൈക്കു മുമ്പ് വായിച്ചിട്ടുണ്ട്

    ഹൈക്കു എല്ലാം ഹൈ-ക്യൂ ആണ്

    ReplyDelete
    Replies
    1. um enna randu vanttam vayikkanda njan marannu athu matti ttaa .......

      Delete
  3. അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല ..ഇഷ്ട്ടപെട്ടു

    ReplyDelete
  4. ഹൈ...ഹൈ ! അവിടെയിവിടെ ചിന്നിച്ചിതറി പോയല്ലോ .

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "