Labels

6.29.2021

ആരോ ഒരാള്‍ തനിയെ മിണ്ടുന്നു

 ആരോ ഒരാള് തനിയെ മിണ്ടുന്നു

____________________________________
ഇലകള് ഊര്ന്നു വീഴും ശബ്ദം
ജീവന് ഉരുവാകും നേരങ്ങളിലെ
നനുത്ത അനക്കം പോലത്
വായുവിനെ തൊടുന്നു .
നീലയരളി പൂത്തപോലുള്ള
ആകാശത്തിനു കീഴെ
വെളിച്ചത്തെയും വെള്ളത്തെയും
പ്രേമിക്കുന്ന ഒരാളായി
ഞാന് ലോകത്തിലേയ്ക്കുണര്ന്നു ,
എന്റെയാര്ദ്രമാം
നിഴലിലൂന്നി ഞാന് നടന്നു
ഇരുളും വെട്ടവും വന്ന് മാറിമാറി
പല്ലക്കിലെന്നപോലെ എന്നെ
ചുമന്നു പോകുന്നു .
ഊതനിറമാര്ന്ന പൂക്കള്ക്കുമെലെ
ഏതോ ചുവന്ന പക്ഷിയുടെ
ഉള്ത്തൂവല്
പതാകപോലേന്തി
തേനുറുമ്പുകള്
അതിവേഗം സഞ്ചരിക്കുന്നു
അവരുടെ വഴികളില്
കുന്നുകള് ഉറവകള്
ഇരുണ്ട ഇലയടിച്ചതുപ്പുകള്
കിളിര്ത്തു പൊന്തുന്ന നാമ്പുകള്
പട്ടുപോയ പലതുകള് .
ഞാനോ ,എത്ര നിവര്ത്തിയിട്ടും
ചുരുണ്ടുപോകുന്ന
ഒരേകാന്തതയുടെ ഉള്ളില്
പെട്ടുപോകുന്നു .
ദൈവമോ എന്നെ
ഒരു മരുഭൂമിയില് നട്ടു ,
നിശബ്ദതകളെല്ലാം കൂട്ടിയുരഞ്ഞ്
അതിന്റെ മൂര്ച്ചകളില് പെട്ട്
മരിച്ചു പോകുമോ എന്ന ചിന്ത
ഹൃദയത്തിനു മുകളില് വട്ടമിട്ടു പറന്നു .
തെളിഞ്ഞതും നേര്ത്തതുമായ ജലം പോലെ
ഒരു തടാകത്തിന്റെ ഓര്മ്മയെന്നില്
വറ്റാതെ കിടന്നു .
ഒരു പുരാതന ഭാഷയ്ക്കുള്ളില് വസിക്കുന്ന
ഭീമന് പുഴുവായിരുന്നു എന്റെ ഘടികാരം
എപ്പോഴും വിശന്നുകൊണ്ടിരിക്കുന്ന ഒന്ന് ,
പകലോ രാവോ ജീവനോ എന്നില്ലാതെ അത്
സദാ ഭക്ഷിച്ചുകൊണ്ടിരുന്നു .
കാറ്റനങ്ങാത്ത ഒരു കടുത്ത പുലരിയില്
വികാരങ്ങളെല്ലാം
കൊഴിഞ്ഞു തീര്ന്നിരിക്കുന്നു എന്ന്
ആരോ എന്നില് നിന്നും
കനമില്ലാത്തവനായി ഇറങ്ങിവന്നു !
ഹാ ! എത്രയത്ഭുതം
ഞാനിപ്പോള്
പൂക്കളെയും പുല്ലുകളേയും
പുഴകളെയും മലകളെയും
മഴച്ചൂരിനെയും നിലാവിനെയും
അവയുടെയെല്ലാം നിഴലുകളെയും
ആരാധിക്കുന്ന ഒരുവനായി-
ത്തീര്ന്നിരിക്കുന്നു !
മൊരിവുണങ്ങിയ
വേരുകളിലും ചില്ലകളിലും
ശലഭങ്ങള് നിറഞ്ഞ ഒരു വൃക്ഷം പോലെ
ഭൂമിക്കു നടുവില് അതിന്റെയാ
പെരുവിരലൂന്നി നില്ക്കുന്നു !

_______________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "