Labels

12.24.2017

ദൈവപുത്രനെന്ന ഓമനപ്പേരുള്ളവന്‍



ദൈവമോ മനുഷ്യനോ എന്നറിയില്ല ,
ആരുടെയോ മകനായിരുന്നു
വിശപ്പും ദാഹവും ഉള്ളവനായിരുന്നു
ശരീരം കൊണ്ട് ഉറങ്ങുന്നവനും
ആത്മാവുകൊണ്ട് 
ഉണര്‍ന്നിരിക്കുന്നവനും ആയിരുന്നു .
വീഞ്ഞും വിരുന്നും ഒരു മനുഷ്യനെപ്പോലെ
അവന്‍ സ്വീകരിച്ചിരുന്നു .
ഉപേക്ഷിക്കപ്പെട്ടവരുടെ ഹൃദയത്തിലേയ്ക്ക്
അവന്‍റെ ശബ്ദം പട്ടുപോലെ പ്രവേശിച്ചു .
സങ്കടങ്ങളുടെ വയലുകളിലൂടെ
കുളിര്‍ക്കാറ്റു പോലെ വീശിക്കടന്നുപോയി .
അവന്‍റെ പേര്‍ പരുപരുത്ത ചാട്ടയെന്നപോലെ
പുരോഹിത പുരങ്ങളിലും കൊട്ടാരങ്ങളിലും
ചുഴറ്റിക്കൊണ്ടിരുന്നു .
ഒരു കാലിത്തൊഴുത്തിലെ പിള്ളക്കച്ചയില്‍
അവന്‍ ലോകത്തിലേയ്ക്കും
മൂന്നാണികളില്‍ അവന്‍ മരണത്തിലേയ്ക്കും
വിടര്‍ന്നു .
എല്ലാം പൂര്‍ത്തിയാക്കിയെന്ന
അവസാന വാക്കില്‍ അവന്‍റെയാ
സന്ദര്‍ശനത്തിന്റെ വാതില്‍
കടന്നു പോകുകയും ചെയ്തു .
രണ്ടായിരം ആണ്ടുകള്‍ക്കിപ്പുറം
അവന്‍റെ ചെരുപ്പിന്‍റെ നിഴല്‍ തൊടാന്‍ പോലും
അയോഗ്യരായവര്‍ തഴച്ചുനില്‍ക്കുന്നു ,
അവന്‍റെ നാമത്തിന്റെ രക്ഷയും ശിക്ഷയും
അവര്‍ വീതിച്ചു കൊണ്ടിരിക്കുന്നു .
ദൈവത്തെ വാര്‍ക്കുകയും വില്‍ക്കുകയും
മലപോലെ സമ്പാദ്യം ശേഖരിക്കുകയും
ചെയ്യുന്നവരുടെ ലോകത്ത് അവന്‍റെ
കാല്‍പ്പാടുകള്‍ ഇന്ന് ഇനിയൊരു
ഉയിര്‍പ്പിനേക്കാള്‍ ആഴത്തില്‍
അടക്കം ചെയ്യപ്പെട്ടിരിക്കുന്നു .
അധികാരത്തെക്കാളും ധനത്തെക്കാളും
വലിയൊരു ദൈവമില്ലെന്ന് മനുഷ്യനില്ലെന്ന്
അവരുടെ കഴുത്തിലെ സ്വര്‍ണ്ണക്കുരിശ്ശില്‍
അവനപ്പോള്‍ കനത്തു കിടന്നു .
പണക്കിലുക്കങ്ങളാണ് ചുറ്റിലും
ദയയില്ലാത്തവന്‍റെ കയ്യിലെ ചെങ്കോലിലും
സ്നേഹമില്ലാത്തവന്‍റെ വാക്കിലെ വഴുവഴുപ്പിലും
അവന്‍റെ നാമം മുറിവേറ്റു കൊണ്ടിരുന്നു .
കഴുതപ്പുറത്ത് സഞ്ചരിച്ചവനെ അവര്‍
ധൂര്‍ത്തടിച്ചു.
ദൈവമേ ദൈവമേ എന്നലങ്കരിച്ച വിളികള്‍ക്കിടയില്‍
ഭയന്നും വിവശരായും ചിതറിപ്പോകുന്ന
ആകാശഗോപുരങ്ങളിലെ പറവകള്‍ക്കൊപ്പം
ദൈവപുത്രനെന്ന ഓമനപ്പേരിട്ട് തുടലിട്ടവന്റെ
രാജ്യവും ഇതാ ....പറന്നുപോകുന്നു .
_____________________________________________


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "